മലപ്പുറം: മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഭൂമിയിലും സ്വകാര്യ ഭൂമിയിലുമായി പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍, ചില്ലകള്‍ എന്നിവ അടിയന്തിരമായി മുറിച്ചു മാറ്റാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ ഉത്തരവ്. അപകട ഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും പരാതികള്‍ ലഭിക്കുകയും കാലവര്‍ഷം ശക്തിപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് ഉത്തരവ്.
സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ പഞ്ചായത്ത് രാജ് ആക്ട് സെക്‍ഷന്‍ 238 പ്രകാരവും മുനിസിപ്പല്‍ ആക്ട് സെക്‍ഷന്‍ 412 പ്രകാരവും നടപടി സ്വീകരിക്കണം. മുറിച്ചു മാറ്റാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും വേണം. നിര്‍ദ്ദേശം ലഭിച്ചിട്ടും അനുസരിക്കാത്ത സ്വകാര്യ വ്യക്തികള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കുമായിരിക്കും അവരവരുടെ ഭൂമയിലുള്ള മരങ്ങള്‍ വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത. സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍/ ചില്ലകള്‍ മുറിച്ചു മാറ്റേണ്ട ചുമതല അതത് വകുപ്പുകള്‍ക്ക്/ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്. ഇതിനായി അതതു വകുപ്പുകള്‍ സ്വന്തമായി പണം കണ്ടെത്തണം. ഇത്തരത്തില്‍ മരം/ ചില്ല മുറിച്ചു മാറ്റുന്നതിന് തീരുമാനമായിട്ടും തീരുമാനം നടപ്പിലാക്കാത്തത് മൂലമുണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത ബന്ധപ്പെട്ട വകുപ്പിനായിരിക്കുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Author

Comments are closed.