മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പദവിയിൽ നിന്ന് വിരമിക്കുന്നതിന് തൊട്ടുമുമ്പ് ചാൻസലറായ ഗവർണറുടെ തീരുമാനത്തിനെതിരെ ഡോ. എം.കെ. ജയരാജ് പുറപ്പെടുവിപ്പിച്ച ഉത്തരവ് റദ്ദാക്കി പുതിയ വൈസ് ചാൻസലർ. ജൂനിയർ എൻജിനീയറായി തരംതാഴ്ത്തപ്പെട്ട ടി.മുഹമ്മദ് സാജിദിന് സർവകലാശാല ഇൻസ്ട്രുമെന്റേഷൻ എൻജിനീയറായി പുനർനിയമനം നൽകണമെന്ന ഗവർണറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം അംഗീകരിച്ച് ഉത്തരവിറക്കിയാണ് ഡോ.ജയരാജ് വി.സി പദവിയൊഴിഞ്ഞത്. ചുമതലയേറ്റതിന് പിന്നാലെ പുതിയ വി.സി ഡോ. പി. രവീന്ദ്രൻ ഈ ഉത്തരവ് മരവിപ്പിക്കാൻ രജിസ്ട്രാർക്ക് നിർദ്ദേശം നൽകി.
സിൻഡിക്കേറ്റ് തീരുമാനം തെറ്റായ കീഴ്വഴക്കവും ഗുരുതരമായ നിയമപ്രശ്നങ്ങളും ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനമെന്നാണ് വിവരം. 2014ൽ പർച്ചേയ്സ് വിഭാഗം നടത്തിയ ലോക്കൽ ഏരിയ നെറ്റ്വർക്ക് ജോലികളുമായി ബന്ധപ്പെട്ട പരാതിയിലാണ് 2020ൽ രണ്ട് വർഷത്തേക്ക് സാജിദിനെ സസ്പെൻഡ് ചെയ്തത്. പിന്നീട് അഞ്ച് വർഷത്തേക്ക് ജൂനിയർ എൻജിനീയറായി തരംതാഴ്ത്തി. ഇതിനെതിരെ സാജിദ് നൽകിയ പരാതിയിൽ പുനർനിയമനത്തിനൊപ്പം വേതന കുടിശ്ശികയായ 37 ലക്ഷം രൂപ മൂന്ന് മാസത്തിനകം നൽകണമെന്നും ഗവർണർ ഉത്തരവിട്ടിട്ടുണ്ട്.
വി.സിയെ നിയമിക്കുന്നതിനായി സംസ്ഥാന സർക്കാർ നൽകിയ മൂന്ന് പ്രൊഫസർമാരുടെ പാനൽ തള്ളിയാണ് സീനിയർ പ്രൊഫസറായ ഡോ. പി. രവീന്ദ്രന് ഗവർണർ കാലിക്കറ്റ് വി.സിയുടെ ചുമതല നൽകിയത്. ഈ സാഹചര്യത്തിൽ ചാൻസലർക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം ഡോ. പി. രവീന്ദ്രൻ അംഗീകരിക്കാൻ സാദ്ധ്യതയില്ലെന്നിരിക്കെയാണ് വിരമിക്കുന്നതിന് തൊട്ടുമുമ്പ് എം.കെ.ജയരാജ് ഉത്തരവിൽ ഒപ്പുവച്ചത്. സർവകലാശാല നിയമമനുസരിച്ചു ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ വി.സിയോ സിൻഡിക്കേറ്റോ നടപടിയെടുത്താൽ അതിനെതിരെ ചാൻസലർക്ക് മുന്നിൽ അപ്പീൽ പോകാൻ ഉദ്യോഗസ്ഥന് അവകാശമുണ്ട്.
സിൻഡിക്കേറ്റ് തീരുമാനം പഴയ വി.സി നടപ്പിലാക്കിയതിനാൽ ഇനിയത് റദ്ദ് ചെയ്യാൻ സിൻഡിക്കേറ്റിന് കഴിയില്ല. തങ്ങളുടെ തീരുമാനം പുനഃപരിശോധിക്കാൻ സിൻഡിക്കേറ്റിന് അധികാരമില്ല. ഇനി ഇക്കാര്യത്തിൽ ഇടപെടാൻ ചാൻസലർക്കോ കോടതിക്കോ മാത്രമേ കഴിയൂ. സർവകലാശാല തീരുമാനം ചാൻസലർക്ക് എതിരായതിനാൽ അക്കാര്യത്തിൽ തീരുമാനം എടുക്കാൻ ചാൻസലർ തയ്യാറാകുമോ എന്ന ചോദ്യവുമുണ്ട്. മുമ്പ് കലാമണ്ഡലം കല്പിത സർവകലാശാല വൈസ് ചാൻസലർ ഗവർണറുടെ ഉത്തരവിനെതിരെ ഹർജി ഫയൽ ചെയ്തത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സർക്കാരിന്റെ നിർദ്ദേശപ്രകാരം കലാമണ്ഡലം വി.സിക്ക് ഹർജി പിൻവലിക്കേണ്ടതായി വന്നു.